സാലറി ചാലഞ്ചിനോട് നോ പറഞ്ഞതിൽ സ്ഥലം മാറ്റം; വിവാദമായപ്പോൾ നടപടി പിൻവലിച്ചു

സാലറി ചാലഞ്ചിനോട് നോ പറഞ്ഞതിൽ സ്ഥലം മാറ്റം; വിവാദമായപ്പോൾ നടപടി പിൻവലിച്ചു

തിരുവനന്തപുരം| Rijisha M.| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (08:09 IST)
സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ചിൽ പങ്കാളിയാകില്ലെന്ന് പറഞ്ഞ ധനവകുപ്പിലെ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം വിവാദമായതോടെ മന്ത്രി ഇടപെട്ട് നടപടി പിന്‍വലിച്ചു. സെക്രട്ടേറിയറ്റിലെ ഭരണപക്ഷാനുകൂലിയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയ കൺവീനറും കൂടിയായ ധനവകുപ്പ് ജീവനക്കാരനായ കെഎസ് അനില്‍ രാജിന്റെ സ്ഥലം മാറ്റനടപടിയാണ് റദ്ദാക്കിയത്.

വീട്ടിലെ പരാധീനത മൂലം ‘സാലറി ചലഞ്ചി’ല്‍ പങ്കെടുക്കാനാവില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും അനിൽ രാജ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിടുകയായിരുന്നു. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനവകുപ്പിലെ സെക്ഷന്‍ ഓഫിസറായിരുന്ന അനില്‍രാജിനെ് ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കായിരുന്നു മാറ്റിയത്.

32 ദിവസം ശമ്പളം ഇല്ലാതെ സമരം ചെയ്ത ആളാണെന്നും തനിക്ക് ചെയ്യാന്‍ പറ്റാവുന്നതിന്റെ പരമാവധി തന്റെ വീട്ടുകാര്‍ അടക്കം ദുരിതാശ്വ സഹായമായി ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഒരു മാസത്തെ ശമ്പളം കൂടി നല്‍കാനാകില്ലെന്നും അനില്‍ രാജ് പറഞ്ഞിരുന്നു. സാലറി ചാലഞ്ചിനോട് നോ പറഞ്ഞാൽ കടുത്ത നടപടിക്ക് സർക്കാർ ഒരുങ്ങുമെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം പറഞ്ഞത് ശരിവക്കുന്നതരത്തിലുള്ള നടപടിയായിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :